ഗവര്‍ണര്‍ സംസ്ഥാനത്തിൻ്റെ പ്രതീകാത്മക തലവന്‍ മാത്രം, നിയമസഭയെ മറികടക്കാനാവില്ല; സുപ്രധാന വിധിയുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി∙ ഗവര്‍ണര്‍ക്ക് നിയമസഭയെ മറികടക്കാനാവില്ലെന്നും സംസ്ഥാനത്തിന്റെ നിയമനിര്‍മാണം തടസപ്പെടുത്താന്‍ കഴിയില്ലെന്നും സുപ്രീംകോടതി.  ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. നിയമസഭ വീണ്ടും ബില്‍ പാസാക്കിയാല്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും കോടതി വ്യക്തമാക്കി. പഞ്ചാബ് ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലുള്ള വിധിയിലാണ് സുപ്രീംകോടതി ഉത്തരവ്.

ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ പ്രതീകാത്മക തലവന്‍ മാത്രമാണെന്നും യഥാര്‍ഥ അധികാരം തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. നിയമസഭ പാസാക്കി അംഗീകാരത്തിനായി അയച്ച ബില്ലിനോടു ഗവര്‍ണര്‍ക്കു വിയോജിപ്പുണ്ടെങ്കില്‍ വീണ്ടും പരിഗണിക്കാനായി തിരിച്ചയയ്ക്കണം. ഗവര്‍ണര്‍ ബില്‍ ഒപ്പിട്ടില്ലെങ്കില്‍ തുടര്‍നടപടി എന്താണെന്നു ഭരണഘടനയുടെ 200-ാം വകുപ്പ് വ്യക്തത നല്‍കാത്ത സാഹചര്യത്തില്‍ സുപ്രീംകോടതി വിധി ഏറെ നിര്‍ണായകമാണ്.

ഈ വകുപ്പ് പ്രകാരം ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുക, നല്‍കാതിരിക്കുക, രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുക എന്നീ മൂന്ന് മാര്‍ഗങ്ങളാണ് ഗവര്‍ണറുടെ മുന്നിലുള്ളത്. ബില്ലിന് അംഗീകാരം നല്‍കുന്നില്ലെങ്കില്‍ നിയമസഭ വീണ്ടും പരിഗണിക്കുന്നതിനായി തിരിച്ചയയ്ക്കണമെന്ന് സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാതെ നിയമസഭാ നടപടികള്‍ അട്ടിമറിക്കാന്‍ ഗവര്‍ണര്‍മാര്‍ക്കു കഴിയും. ഭരണഘടനയുടെ 200-ാം വകുപ്പിലെ വ്യവസ്ഥകള്‍ കൃത്യമായി വ്യാഖ്യാനിക്കപ്പെട്ടില്ലെങ്കില്‍, തിരഞ്ഞെടുപ്പിലൂടെയല്ലാതെ സംസ്ഥാനത്തിന്റെ തലവനായ ഗവര്‍ണര്‍ക്ക് ജനവിധിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെ പ്രവര്‍ത്തനത്തെ വീറ്റോ ചെയ്യാനുള്ള സാഹചര്യമുണ്ടാകും.

പാര്‍ലമെന്ററിഘടനയിലുള്ള ഭരണനിര്‍വഹണത്തെ അടിസ്ഥാനമാക്കിയുള്ള ഭരണഘടനാധിഷ്ഠിതമായ ജനാധിപത്യവ്യവസ്ഥുടെ അടിസ്ഥാന പ്രമാണങ്ങള്‍ക്കു വിരുദ്ധമാണിതെന്നും സുപ്രീംകോടതി വ്യക്തമാക്കി.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!