പ്രവാസിയായ എട്ടാം ക്ലാസ് വിദ്യാർഥി നിർമിച്ച ആപ്ലിക്കേഷൻ സമ്മാനങ്ങൾ വാരിക്കൂട്ടുന്നു; ഏറ്റെടുത്ത് ‘ആപ്പിളും’

ദുബായ്: മാനസികാരോഗ്യത്തിന്‍റെ പ്രാധാന്യം ഉൾക്കൊണ്ട്  മലയാളി  എട്ടാം ക്ലാസ് വിദ്യാർഥി ഡാനൽ കോശി ജിജോ(13) തയ്യാറാക്കിയ ആപ്ലിക്കേഷൻ സമ്മാനങ്ങൾ വാരിക്കൂട്ടുന്നു. ഹെലോ കെ3 (കെടി–ആൾട്ടർനേറ്റീവ് ആൽഫബെറ്റ്) എന്ന പേരിലുള്ള ആപ്പ് ഇതിനകം ആപ്പ് സ്റ്റോർ ഏറ്റെടുത്തുകഴിഞ്ഞു. കൂടാതെ, 2023ലെ ഐഒഎസ് ഡിസൈൻ ചലഞ്ചിലും ജേതാവായി. ഗെയിമിലൂടെ കുട്ടികളുടെ മാനസികാരോഗ്യം പരിപോഷിപ്പിക്കുക എന്നതാണ് താൻ ഈ ആപ്പ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ദുബായ് ജെംസ് ലെഗസി സ്കൂളിലെ വിദ്യാർഥിയായ ഡാനൽ കോശി പറഞ്ഞു.

അബുദാബി സന്തൂക് അൽ വതനിൽ നടന്ന ഐഒഎസ് ഡിസൈൻ ചലഞ്ച് 2023ൽ പങ്കെടുത്ത സ്കൂള്‍ കുട്ടികളിലൊരാളായിരുന്നു ഡാനൽ. മികവ് കാണിച്ച കുട്ടികളെ പ്രത്യേക പരിശീലനം നൽകാൻ അധികൃതർ തിരഞ്ഞെടുത്തപ്പോൾ അതിൽ ഡാനലും കൂട്ടുകാരനുമടങ്ങുന്ന രണ്ടംഗ ടീമും ഉൾപ്പെട്ടു. തുടർന്ന് എച്​ടിസിയിൽ പരിശീലനം തുടങ്ങിയപ്പോഴാണ് ഡാനൽ സ്വന്തമായി ആപ്പ് നിർമിക്കാൻ തീരുമാനിച്ചത്. പക്ഷേ, എന്ത് ആപ്പാണ് ഡെവലപ് ചെയ്യേണ്ടതെന്നായിരുന്നു ആദ്യത്തെ പ്രശ്നം.

 

 

ഇതിനിടെ, ഒരിക്കൽ സ്കൂൾ തലത്തിലുള്ള ഒരു പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് കുട്ടികളുടെ മാനസികാരോഗ്യത്തിന് എത്രമാത്രം പ്രാധാന്യമുണ്ടെന്ന് മനസിലാക്കിയത്. തനിക്ക് ഇക്കാര്യത്തിൽ എന്ത് ചെയ്യാനാകുമെന്ന ആലോചിച്ചപ്പോൾ കളിച്ചുരസിച്ച് വേണം കുട്ടികളെ ഇക്കാര്യത്തിൽ ബോധവാന്മാരാക്കാനെന്ന് ഉറപ്പിച്ചു. അങ്ങനെ ഇന്‍റർനെറ്റിന്‍റെയും ഗൂഗിളിന്‍റെയും സഹായത്തോടെ ആപ്പ് നിർമാണം തുടങ്ങി. അതിന് സ്കൂളിലെ ഇൻസ്ട്രക്ടർ പൂജ പിന്തുണയുമായെത്തി. ഐഒഎസ് ഡിസൈൻ ചലഞ്ച് ആദ്യമായി അവതരിപ്പിച്ചത് ഇവരാണ്.  വിഷയത്തിൽ തത്പരരായ ഡാനലിനെയും കൂട്ടുകാരെയും പൂജ മത്സരത്തിൽ ചേർത്തു. തുടർന്ന് സംഘം ഒരു ആശയം വികസിപ്പിച്ചെടുത്തു.

സംഘാടകർക്ക് സമർപ്പിച്ച ആപ്ലിക്കേഷനായി ഒരു പ്രോട്ടോടൈപ്പ് സൃഷ്ടിച്ചു. ഒരു മാസത്തിന് ശേഷം ഫലങ്ങൾ ലഭിച്ചുതുടങ്ങി. ഏകദേശം 400 ടീമുകളിൽ നിന്ന് ഡാനലിന്‍റെ ടീം ആദ്യ 200ൽ ഇടം നേടി. ടീം സൃഷ്ടിക്കുന്ന ആപ്പുകൾ പ്രവർത്തിപ്പിക്കാനും അനുകരിക്കാനും ഒരു മാക് എം2 നേടുകയായിരുന്നു ലക്ഷ്യം. 180 മണിക്കൂർ വേഗത്തിലുള്ള പഠനവും പ്രോ-ലെവൽ ആപ്പിൾ കോഡറാകാനുള്ള അവസരവും ലഭിക്കും. അങ്ങനെ എച്​സിടി(ഹൈയർ കോളജ് ഓഫ് ടെക്നോളജീസ്)യിൽ കോഴ്സുകൾ ആരംഭിച്ചു. അവിടെ എല്ലാ ശനിയാഴ്ചയും രാവിലെ10 മുതൽ വൈകിട്ട് 4 വരെയായിരുന്നു ക്ലാസ്. ഡാനലിന്‍റെ സ്കൂളിൽ നിന്ന് ആകെ 2 ടീമുകളും 6 വിദ്യാർഥികളുമാണ് ഉണ്ടായിരുന്നത്.

 

ഡാനൽ കോശി ജിജോ നിർമ്മിച്ച ആപ്പ്

 

 

പിന്നീട് ടീം വേർപിരിഞ്ഞ് യഥാർത്ഥ പ്രവർത്തന ആപ്പുകൾ  പ്രത്യേകം സൃഷ്ടിച്ചു. അതിനാൽ ഏകദേശം 14 അല്ലെങ്കിൽ 15 ക്ലാസുകൾക്ക് ശേഷം ആപ്പ് അവലോകനത്തിനായി ആപ്പ് സ്റ്റോറിലേക്ക് കണക്ട് ചെയ്യാൻ തയ്യാറായി. ഡെവലപ്പർ അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്‌തതാണ് ആദ്യ ഘട്ടം. ആപ്പിളിന് കുറേ കാര്യത്തിൽ വ്യക്തത വേണ്ടതിനാൽ ഡാനലിന്‍റെ ആപ്പ് 6 തവണ നിരസിക്കപ്പെട്ടു. 6 ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകിയതിനെ തുടർന്ന് ആപ്പിൾ ഡാനലിന്‍റെ ആപ്പിനെ “വിൽപനയ്ക്ക് തയ്യാറാണ്” എന്ന് തരംതിരിക്കുകയോ ആപ്പ് സ്റ്റോറിൽ പ്രസിദ്ധീകരിക്കുകയോ ചെയ്തു. ഇന്ന് ഏകദേശം 7 ആപ്പുകൾ പ്രസിദ്ധീകരിച്ചുവെന്നും, 12-ലേറെ ആപ്പുകൾ ബാക്കി സഹപ്രവർത്തകരുടെ അവലോകനത്തിനായി കാത്തിരിക്കുന്നുവെന്നും ഡാനൽ പറഞ്ഞു.

കെ12 എയർ ക്രാഫ്റ്റ് ഡിസൈൻ ചലഞ്ചിലും ഡാനൽ കോശി ജിജോ വിജയിയായി. കൂടാതെ, ഹെരിയറ്റ് യൂണിവേഴ്സിറ്റിയിൽ നടക്കുന്ന കോപ്27 ൽ സ്കൂളിനെ പ്രതിനിധീകരിക്കുന്നു. ഫസ്റ്റ് ലിഗോ ലീഗ്(എഫ് എൽ എൽ) റിപ്ലേയില്‍ വിജയിക്കുകയും നാഷനൽ ആസ്ട്രോണമി ആൻഡ് സ്പേസ് ഒളിംപ്യാഡിൽ 3 തവണ ഗോൾഡ് മെഡലിസ്റ്റുമായിട്ടുണ്ട്. ഇതുകൂടാതെ, ഒട്ടേറെ മറ്റ് മത്സരങ്ങളിലും ജേതാവായി. ദുബായിലെ സ്വകാര്യ കമ്പനിയിൽ ഫിനാൻസ് വിഭാഗത്തിൽ ഉദ്യോഗസ്ഥനായ തൊടുപുഴ സ്വദേശി ജിജോ വി.ജോൺ–സൂര്യ രാജൻ ജേക്കബ് ദമ്പതികളുടെ മകനാണ് ഡാനൽ കോശി ജിജോ. വിദ്യാർഥിയായ ഹേബൽ ജേക്കബ് ജിജോ സഹോദരനാണ്.

(കടപ്പാട്: മനോരമ)

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!