പൊട്ടിവീണ വൈദ്യുത ലൈനിൽനിന്ന് ഷോക്കേറ്റു; അമ്മയും ഒമ്പത് മാസം പ്രായമുള്ള കുഞ്ഞും മരിച്ചു

ബംഗളൂരു: നടപ്പാതയിലേക്ക് പൊട്ടിവീണ വൈദ്യുതിക്കമ്പിയിൽനിന്ന് ഷോക്കേറ്റ് അമ്മയും ഒമ്പത് മാസം പ്രായമുള്ള കുഞ്ഞും മരിച്ചു. കാടുഗോഡി എ.കെ.ജി കോളനിയിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി സൗന്ദര്യയും (23) മകൾ സുവിക്ഷയുമാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം.

സ്വദേശമായ തമിഴ്‌നാട്ടിലെ കടലൂരിൽനിന്ന് മടങ്ങിവരികയായിരുന്നു ഇവർ. സംഭവസ്ഥലത്തു വച്ചുതന്നെ സൗന്ദര്യയും ഒക്കത്തിരുന്ന കുഞ്ഞും മരിച്ചു. ഇവരുടെ ട്രോളി ബാഗും മൊബൈൽ ഫോണും സമീപത്തു കണ്ട വഴിയാത്രക്കാരാണ് പൊലീസിൽ വിവരമറിയിച്ചത്. സൗന്ദര്യയുടെ ഭർത്താവ് സന്തോഷ് കുമാർ ബംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരാണ്.

സംഭവത്തിൽ പ്രതിഷേധമുയർന്നതോടെ ഊർജമന്ത്രി കെ.ജെ.ജോർജ് ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിട്ടു. ഗുരുതരവീഴ്ച വരുത്തിയതിന് ബെംഗളൂരുവിലെ വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോമിന്റെ അസിസ്റ്റന്റ് എൻജിനീയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, ലൈൻമാൻ എന്നിവരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ കേസെടുത്ത കാഡുഗോഡി പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു വരികയാണ്. മരിച്ചവരുടെ കുടുംബത്തിന് സർക്കാർ 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

ഹോപ്ഫാമിലെ നടപ്പാതയിൽ ഒട്ടേറെ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ (ഒഎഫ്സി) ചിതറി കിടക്കുന്നതിനാൽ, ഇതിനിടയിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പി സൗന്ദര്യ ശ്രദ്ധിച്ചിരിക്കാനിടയില്ലെന്ന് പൊലീസ് പറഞ്ഞു. വൈദ്യുതി വകുപ്പിന്റെ കുറ്റകരമായ അനാസ്ഥയാണിതെന്നു ആരോപിച്ച് ഒട്ടേറെ സന്നദ്ധ സംഘടനകളും റസിഡൻസ് അസോസിയേഷനുകളും പ്രതിഷേധവുമായി രംഗത്തുവന്നു.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!