ജിദ്ദ എയർപ്പോർട്ടിൽ ജോലി, ജന്മദിനം ആഘോഷിച്ച് ഗൾഫിലേക്ക്, ഒരുമാസത്തിനിടെ കണ്ണീർ വാർത്ത; സഹിക്കാനാകാതെ പ്രവാസികളും ജന്മനാടും

സൌദിയിലെ ജിദ്ദ എയർപ്പോർട്ടിൽ ജോലി ചെയ്യുന്നതിനിടെ സ്ട്രോക്ക് പിടിപെട്ട് കുഴഞ്ഞുവീണ കോഴിക്കോട്  അത്തോളി സ്വദേശി ചികിത്സക്കിടെ മരണത്തിന് കീഴടങ്ങി. കൊങ്ങന്നൂർ കിഴക്കേക്കര താഴെ കുന്നുമ്മൽ മോഹനന്റെ മകൻ കെ മനേഷ് ( മിഥുൻ – 33 ) ആണ് മരിച്ചത്. ജിദ്ദ എയർപോർട്ടിൽ എസ് ജി എസ് ഗൗണ്ട് ഹാന്റിലിങ് സ്ഥാപനത്തിൽ ബാഗേജ് ഓപ്പറേറ്ററായിരുന്നു. ജിദ്ദ സൗദി ജർമ്മൻ ആശുപത്രിയിൽ തീവ്ര പരിചരണത്തിലിരിക്കെ ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം 4 മണിയോടെയായിരുന്നു മരണം സ്ഥീരീകരിച്ചത്.

സ്ട്രോക്ക് വന്ന് 10 ദിവസം വെന്റിലേറ്ററിലായിരുന്നു. ഇക്കഴിഞ്ഞ മാസം 24 ന് വൈകീട്ട് 7 മണിയോടെ ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് എയർപോർട്ട് ക്ലിനിക്കിൽ എത്തിച്ചത്. ഭക്ഷണം കഴിക്കാത്തതിനാലാകാം എന്ന  നിഗമനത്തിൽ നിരീക്ഷണത്തിലേക്ക് മാറ്റി. 6 മണിക്കൂർ കഴിഞ്ഞിട്ടും അബോധാവസ്ഥയിൽ മാറ്റം കാണാത്തതിനെ തുടർന്ന് ജിദ്ദയിലെ സൌദി ജർമ്മൻ ആശുപത്രിയിൽ എത്തിച്ചു. വൈകിട്ട് ഭാര്യയുമായി സംസാരിച്ചിരുന്നു. അത് കഴിഞ്ഞ് ഫോണിൽ കിട്ടാത്തതിനെ തുടർന്ന് ഒപ്പം ജോലി ചെയ്യുന്ന കൊടുങ്ങല്ലൂർ സ്വദേശിയുടെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് മനേഷ് ആശുപത്രിയിലാണ് എന്ന വിവരം വീട്ടുകാർ അറിയുന്നത്. സൌദി ജർമ്മൻ ആശുപത്രിയിലെ മലയാളിയായ നഴ്സ് വീഡിയോ കോൾ ചെയ്താണ് പിന്നീടുള്ള ദിവസങ്ങളിൽ വീട്ടുകാർ മനേഷിന്റെ വിവരങ്ങൾ അറിഞ്ഞത്.

 

2015 ലാണ് മനേഷിന് ജിദ്ദ എയർപോർട്ടിൽ ജോലി ലഭിക്കുന്നത്. 2 വർഷത്തെ ഇടവേളകളിൽ രണ്ട് തവണ നാട്ടിൽ വന്ന് മൂന്നാം തവണ കൊവിഡ് സാഹചര്യത്തിൽ ഒന്നര വർഷത്തിന് ശേഷം ഇക്കഴിഞ്ഞ ഒക്ടോബർ 1 നാണ് നാട്ടിൽ നിന്നും അതേ കമ്പനിയിൽ ജോലി ഉറപ്പിച്ച് ജിദ്ദയിൽ എത്തുന്നത്. ഒരു മാസം മുമ്പ് (ഒക്ടോബർ 1 ന്) കൂട്ടുക്കാർക്കൊപ്പം 33 -ാം ജന്മദിനവും ആഘോഷിച്ചാണ് നാട്ടിൽ നിന്നും പോയതെന്ന് സുഹൃത്തുക്കൾ പറഞ്ഞു.

അത്തോളി സ്വദേശി ആശുപത്രിയിലായ വിവരം അറിഞ്ഞയുടനെ സൗദിയിലെ അത്തോളിക്കാരുടെ കൂട്ടായ്മ അക്സ സഹായ ഹസ്തമായി പ്രവർത്തിച്ചു. മൂന്ന് ദിവസം മുൻപ്  ഡോക്ടർ പറഞ്ഞത് പ്രാർത്ഥിക്കാനാണെന്ന് അക്സ ചെയർമാൻ സാജിദ് പറയൻപുറത്ത് പറഞ്ഞു. രാവിലെ തന്നെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കൊങ്ങന്നൂർ കിഴക്കേക്കര മോഹനന്റെയും പുഷ്പയുടെ മകനാണ് മനേഷ്. ഭാര്യ അനഘ ( ചേലിയ ) മകൻ വിനായക് ( ഒരു വയസ് ) സഹോദരി മഹിഷ വിജീഷ് (മുചുകുന്ന്).

 

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

Share
error: Content is protected !!