കലണ്ടറിലെ മാറ്റം ഗോസിക്ക് ബാധകമല്ല; സോഷ്യൽ ഇൻഷുറൻസ് ആനുകൂല്യങ്ങൾ നേടാനുള്ള പ്രായം കണക്കാക്കുന്നത് ഹിജ്‌രി കലണ്ടറിൽ തന്നെ

സൗദിയിലെ സോഷ്യൽ ഇൻഷുറൻസ് (GOSI) ആനുകൂല്യങ്ങൾ നേടാനുള്ള പ്രായം കണക്കാക്കുന്നത്  ഹിജ്‌രി കലണ്ടർ അനുസരിച്ചായിരിക്കുമെന്ന് ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (GOSI) വ്യക്തമാക്കി. രാജ്യത്തെ ഔദ്യോഗിക നപടിക്രമങ്ങളും വ്യവഹാരങ്ങളും ഗ്രിഗോറിയൻ കലണ്ടർ അടിസ്ഥാനമാക്കി മാറ്റാൻ ചൊവ്വാഴ്ച റിയാദിൽ ചേർന്ന മന്ത്രിസഭ യോഗം അംഗീകാരം നൽകിയിരുന്നു. ഇതിനെ തുടർന്ന് ഗുണഭോക്താക്കളിൽ ഒരാൾ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് എക്സ് പ്ലാറ്റ് ഫോമിൽ ഗോസി ഇക്കാര്യം വ്യക്തമാക്കിയത്.

സൗദിയിലെ സർക്കാർ സേവനങ്ങളുടേതുൾപ്പെടെയുള്ള മുഴുവൻ ഔദ്യോഗിക നപടിക്രമങ്ങളും ഇടപാടുകളും ഹിജ്റി കലണ്ടറിൽ നിന്നും മാറ്റി ഗ്രിഗോറിയൻ കലണ്ടർ അടിസ്ഥാനമാക്കി ഉപയോഗിക്കണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ ജനറൽ സോഷ്യൽ ഇൻഷൂറൻസിൽ ഗുണഭോക്താക്കളുടെ സേവന കാലം കണക്കാക്കാനുള്ള പ്രായം ഹിജ്റി കലണ്ടർ അടിസ്ഥാനമാക്കിയാണ് കണക്കാക്കി വരുന്നത്. അത് തുടർന്നും മാറ്റമില്ലാതെ തുടരുമെന്ന് ഗോസി വ്യക്തമാക്കി. കൂടാതെ ഇക്കാര്യത്തിൽ ഇനി ഒരു മാറ്റം ഉണ്ടാകുകയാണെങ്കിൽ അക്കാര്യം അറിയിക്കുമെന്നും ഗോസി വിശദീകരിച്ചു.

 

രാജ്യത്തെ മതപരമായ കാര്യങ്ങളിലും ഹിജ്റി കലണ്ടർ അടിസ്ഥാനാക്കി തന്നെയാണ് നിലപാടുകൾ സ്വീകരിക്കുക. അതേ സമയം തൊഴിലാളികളുടെ വേതനം, താമസ  വാടക, ബോണസ്, മറ്റു സാമ്പത്തിക കുടിശ്ശിക തുടങ്ങിയ എല്ലാ കാര്യങ്ങളും ഗ്രിഗോറിയൻ കലണ്ടർ അടിസ്ഥാനമാക്കിയാണ് നൽകേണ്ടത്.

റിയാദിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭയുടെ പ്രതിവാര യോഗത്തിലാണ് പുതിയ മാറ്റം അംഗീകരിച്ചത്.

വിദേശികളുടെ ഇഖാമ, ഡ്രൈവിംഗ് ലൈസൻസ്, ലെവി, വിമാനത്താവളങ്ങളിലെയും അതിർത്തി ചെക്ക് പോസ്റ്റുകളിലേയും സ്റ്റാംമ്പിംഗ് തുടങ്ങിയ പല കാര്യങ്ങളിലും സർക്കാർ ഫീസുകളിലും കണക്കാക്കി പോരുന്നത് ഹിജ്റി കലണ്ടർ അടിസ്ഥാനമാക്കിയാണ്. ഇതെല്ലാം ഇനി ഗ്രിഗോറിയൻ കലണ്ടർ അടിസ്ഥാനത്തിലേക്ക് മാറുമോ എന്നാണ് പ്രവാസികൾ ഉറ്റു നോക്കുന്നത്.

സൌദിയിലെ ഔദ്യോഗികവും നിയമപരവുമായ ചില നടപടിക്രമങ്ങളിൽ ഗ്രിഗോറിയൻ കലണ്ടറിന്റെ അടിസ്ഥാനത്തിൽ കാലയളവ് പരിഗണിക്കാൻ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. രാജ്യത്തെ ആദ്യ ഔദ്യോഗിക കലണ്ടർ ആയി ഹിജ്‌രി കലണ്ടർ ആണ് ഉപയോഗിക്കുന്നത്. എന്നാൽ ഗ്രിഗോറിയൻ രണ്ടാം കലണ്ടറായും ഉപയോഗിക്കുന്നുണ്ട്. ഹിജ്‌രി കലണ്ടർ ഗ്രിഗോറിയൻ കലണ്ടറിനേക്കാൾ വർഷത്തിൽ 11 അല്ലെങ്കിൽ 12 ദിവസങ്ങൾ കുറവായിരിക്കും.

2016 ൽ തൊഴിലാളികളുടെ വേതനം, ബോണസ്, അലവൻസുകൾ തുടങ്ങിയ കാര്യങ്ങൾക്ക് ഗ്രിഗോറിയൻ കലണ്ടർ ഉപയോഗിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. പുതിയ തീരുമാനത്തോടെ മതപരമായ കാര്യങ്ങൾ ഒഴികെയുള്ള എല്ലാ കാര്യങ്ങളും ഗ്രിഗോറിൻ കലണ്ടർ അടിസ്ഥാനമാക്കിയായിരിക്കും കണക്കാക്കുക.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!