കഴുത്തിൽ കുരുക്ക് മുറുക്കി സെൽഫിയെടുത്ത് മാതാവിന് അയച്ചു; യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ കേസ്

പെരുമ്പിലാവ് (തൃശൂർ) ∙ കല്ലുംപുറത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ്. യുവതിയുടെ ബന്ധുക്കൾ നൽകിയ ഗാർഹിക പീഡന പരാതിയിലാണ് കേസ്. കല്ലുംപുറം പുത്തൻപീടികയിൽ സൈനുൽ ആബിദിന്റെ ഭാര്യ സബീനയെ (25) ഈ മാസം 25ന് അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സബീനയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണു സൈനുൽ ആബിദിനെതിരെ കേസെടുത്തത്.

ആബിദും വീട്ടുകാരും പണം ആവശ്യപ്പെട്ട് നിരന്തരം സബീനയെ പീഡിപ്പിക്കാറുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. വിവാഹസമയത്ത് 40 പവന്‍ ആഭരണങ്ങള്‍ സബീനയ്ക്ക് വീട്ടുകാര്‍ നല്‍കിയിരുന്നു. തുടര്‍ന്ന് രണ്ടുതവണയായി ആറ് പവനും നല്‍കി. കാര്‍ വാങ്ങാന്‍ 10 ലക്ഷം ആവശ്യപ്പെട്ടായിരുന്നു ഒടുവില്‍ പീഡനം.മരിക്കുന്നതിനുമുന്‍പ് സബീന വിദേശത്തുള്ള പിതാവിന് ശബ്ദസന്ദേശവും ചിത്രവും അയച്ചിരുന്നു.

ഭർത്താവ് വിദേശത്താണ്. മരിക്കുന്നതിനു തൊട്ടുമുൻപു സബീന തന്റെ മാതാവിനെ വിളിച്ച് ഭർത്താവ് മാനസികമായി പീഡിപ്പിക്കുകയാണെന്നും ജീവിതം അവസാനിപ്പിക്കുകയാണെന്നും പറഞ്ഞിരുന്നതായി വീട്ടുകാർ പറയുന്നു. കഴുത്തിൽ കുരുക്കു മുറുക്കിയ ശേഷം സെൽഫി എടുത്തു മാതാവിന് അയയ്ക്കുകയും ചെയ്തു. മലപ്പുറം ജില്ലയിലെ കൊഴിക്കരയിൽ താമസിക്കുന്ന മാതാവ് ഓട്ടോറിക്ഷ വിളിച്ചു കല്ലുംപുറത്ത് എത്തിയെങ്കിലും സബീനയെ രക്ഷിക്കാനായില്ല.

8 വർഷം മുൻപായിരുന്നു സബീനയും സൈനുൽ ആബിദും തമ്മിലുള്ള വിവാഹം. കഴിഞ്ഞ 7 വർഷവും ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനം സഹിച്ചാണു മകൾ കഴിഞ്ഞിരുന്നതെന്നു സബീനയുടെ പിതാവ് കൊഴിക്കര തിരുത്തുപുലായ്ക്കൽ സലീം പറയുന്നു. പ്രശ്നങ്ങൾ തീർക്കണം എന്നാവശ്യപ്പെട്ട് മഹല്ല് കമ്മിറ്റികളെയും ബന്ധുക്കളെയും സമീപിച്ചിരുന്നു. ബന്ധുക്കളിൽ ചിലർ ഇനി പ്രശ്നം ഉണ്ടാകില്ലെന്ന ഉറപ്പു നൽകിയതിന്റെ അടിസ്ഥാനത്തിലാണു മകളെ ആ വീട്ടിൽ തുടർന്നു താമസിക്കാൻ അനുവദിച്ചതെന്നു പിതാവ് പറഞ്ഞു.

മരിക്കുന്ന ദിവസം രാവിലെ സബീന വീട്ടിലെ ജോലികൾ പൂർത്തിയാക്കുകയും മൂത്ത മകനെ മദ്രസ്സയിൽ പറഞ്ഞയക്കുകയും ചെയ്തിരുന്നു. രണ്ടു വയസ്സുകാരനായ ഇളയ മകൻ ഈ സമയം ഉറങ്ങുകയായിരുന്നു. ഇതിനിടെ വന്ന ഭർത്താവിന്റെ ഫോൺ വിളിയാണു മകളെ മരണത്തിലേക്കു നയിച്ചതെന്നാണു സലീം പറയുന്നത്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!