സ്ഫോടനം നടത്തിയത് ഡൊമിനിക് മാർട്ടിൻ തന്നെയെന്ന് പൊലീസ്; മരിച്ച സ്ത്രീയെ കുറിച്ച് ദുരൂഹത

കളമശ്ശേരി സ്‌ഫോടനത്തിന് പിന്നിൽ ഡൊമിനിക് മാർട്ടിൻ തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. രാവിലെ 9.40ന് സ്ഥലത്തെത്തി ബോംബ് വെച്ച് റിമോട്ട് ഉപയോഗിച്ച് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈലില്‍ നിന്നും ലഭിച്ചു. ഇന്‍റര്‍നെറ്റ് മുഖേനയാണ് ഇയാള്‍ ഐഇഡി സ്ഫോടനം പഠിച്ചത്. സ്ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് എറണാകുളം തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ നേരത്തെ കൊടകര പൊലീസില്‍ കീഴടങ്ങിയിരുന്നു. തുടര്‍ന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തതിനുശേഷമാണ് ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയാണ് പ്രതിയെന്ന് സ്ഥിരീകരിച്ചത്.

ഇയാള്‍ നല്‍കിയ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ചശേഷമാണ് ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ പ്രതി ഡൊമിനിക് മാര്‍ട്ടിനാണെന്ന് സ്ഥിരീകരിച്ചത്. ഡൊമിനിക് മാര്‍ട്ടിന്‍റെ വെളിപ്പെടുത്തല്‍ ശരിയാണെന്ന് പൊലീസ് അന്വേഷണത്തില്‍ ബോധ്യപ്പെടുകയായിരുന്നു. സ്ഫോടനം നടത്തിയത് യഹോവ സാക്ഷികളോടുള്ള എതിര്‍പ്പുമൂലമാണെന്നും 16 വര്‍ഷമായി യഹോവ സാക്ഷികളില്‍ അംഗമാണെന്നും ഡൊമിനിക് അവകാശപ്പെട്ടിരുന്നു. യഹോവ സാക്ഷികളോടുള്ള എതിര്‍പ്പ് മൂലമാണ് സ്ഫോടനം നടത്തിയതെന്നും അന്വേഷണത്തില്‍ വ്യക്തമായതായാണ് വിവരം. ഇയാള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടെയെന്ന കാര്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരുകയാണ്.

എന്നാൽ ഡൊമിനിക് മാര്‍ട്ടിന്‍ യഹോവ സാക്ഷികളില്‍ അംഗമല്ലെന്ന് കൂട്ടായ്മയുടെ പി.ആര്‍.ഒ.യായ ശ്രീകുമാര്‍. പ്രാദേശികസഭകളില്‍ അന്വേഷിച്ചപ്പോള്‍ ഇങ്ങനെയൊരു വ്യക്തി അംഗമല്ലെന്ന വിവരമാണ് ലഭിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, മരിച്ച സ്ത്രീയെപ്പറ്റിയുള്ള ദുരൂഹത തുടരുകയാണ്. സ്ത്രീ ചാവേറായി പൊട്ടിത്തെറിച്ചതാണോ എന്നുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുകയാണ്. ലിബിന എന്ന സ്ത്രീയാണ് മരിച്ചത്. ഇവരുടെ സ്ഥലം, പ്രായം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ല.

കളമശ്ശേരിയിലെ സ്ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് തൃശ്ശൂര്‍ കൊടകര പൊലീസ്  സ്റ്റേഷനില്‍ കീഴടങ്ങിയ എറണാകുളം തമ്മനം സ്വദേശിയായ ഡൊമിനിക് മാര്‍ട്ടിന്‍റെ വീഡിയോ സന്ദേശവും നേരത്തെ പുറത്തുവന്നിരുന്നു. കീഴടങ്ങുന്നതിന് മുമ്പ് ഫേയ്സ്ബുക്ക് പേജിലിട്ട ലൈവിലാണ് സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഡൊമിനിക് മാര്‍ട്ടിന്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. മൂന്നു മണിക്കൂര്‍ മുമ്പാണ് ഡൊമിനിക് മാര്‍ട്ടിന്‍ ഫേയ്സ്ബുക്കില്‍ ലൈവ് വീഡിയോ ചെയ്തിരിക്കുന്നത്. ബോംബ് വെച്ചത് താനെന്നാണെന്നാണ് ഇയാള്‍ വീഡിയോയില്‍ അവകാശപ്പെടുന്നത്.

സ്ഫോടനം നടത്തിയത് യഹോവ സാക്ഷികളോടുള്ള എതിര്‍പ്പുമൂലമാണെന്നും 16 വര്‍ഷമായി യഹോവ സാക്ഷികളില്‍ അംഗമാണെന്നും ഡൊമിനിക് അവകാശപ്പെട്ടു. യഹോവാ സാക്ഷികള്‍ രാജ്യദ്രോഹ സംഘടനയെന്ന് ആറു വര്‍ഷം മുന്‍പ് തിരിച്ചറിഞ്ഞു. മറ്റുള്ളവര്‍ എല്ലാം നശിച്ചുപോകുമെന്നാണ് അവരുടെ പ്രചാരണം. തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കുന്നവരെ നിയന്ത്രിച്ചില്ലെങ്കില്‍ തന്നെ പോലുള്ള സാധാരണക്കാര്‍ പ്രതികരിക്കുമെന്നും ഡൊമിനിക് വീഡിയോയില്‍ പറയുന്നുണ്ട്.

സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുകയാണെന്നും കീഴടങ്ങാൻ സ്റ്റേഷനിലേക്ക് പോകുന്നുവെന്നും പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.  എങ്ങനെ സ്ഫോടനം നടത്തിയെന്നത് മാധ്യമങ്ങള്‍ കാണിക്കരുതെന്നും ഡൊമിനിക് വീഡിയോയില്‍ പറയുന്നുണ്ട്. അഞ്ചു ദിവസം മുമ്പുണ്ടാക്കിയ ഫേയ്സ്ബുക്ക് പേജിലൂടെയാണ് ഡൊമിനിക് വീഡിയോ സന്ദേശം പുറത്തുവിട്ടിരിക്കുന്നത്.

എന്നാൽ എന്തിന് ഡൊമിനിക്ക് ഇത് ചെയ്തു, ഇയാളെ കൂടാതെ മറ്റാർക്കെങ്കിലും കൃത്യത്തിൽ പങ്കുണ്ടോ തുടങ്ങിയ നിരവധി കാര്യങ്ങളിൽ പൊലീസിൽ നിന്നുള്ള ഔദ്യോഗിക വിശദീകരണങ്ങൾ വരേണ്ടതുണ്ട്. ഇപ്പോൾ തെളിവുകളുടെ അടിസ്ഥാനത്തിൽ ഡൊമിനിക് മാർട്ടിൻ തന്നെയാണ് കൃത്യം ചെയ്തത് എന്ന് മാത്രമാണ് പൊലീസ് സ്ഥിരീകരിച്ചത്.

ഡൊമിനിക്ക് തന്നെയാണോ ബോംബ് സ്ഥാപിച്ചത്, ബോംബ് എവിടെന്ന് കിട്ടി. സ്വയം നിർമിച്ചതാണോ, എങ്കിൽ എവിടെ നിന്ന് പരിശീലനം ലഭിച്ചു, എത്രക്കാലമായി ഇത്തരം ബോംബ് നിർമാണവുമായി ബന്ധമുണ്ട്. ഇതിന് മുമ്പ് മറ്റെവിടെയെങ്കിലും ഇത്തരം കൃത്യങ്ങളിൽ പ്രത്യക്ഷമായോ പരോക്ഷമായോ പങ്കെടുത്തിട്ടുണ്ടോ…. തുടങ്ങി നിരവധി കാര്യങ്ങളിൽ ഗൌരവതരമായ അന്വേഷണം നടക്കേണ്ടതുണ്ട്. അന്വേഷണം ഇത്തരം കാര്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുമ്പോൾ കൂടുതൽ പേർ പിടിയിലാകാനുള്ള സാധ്യത എറെയാണ്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share

One thought on “സ്ഫോടനം നടത്തിയത് ഡൊമിനിക് മാർട്ടിൻ തന്നെയെന്ന് പൊലീസ്; മരിച്ച സ്ത്രീയെ കുറിച്ച് ദുരൂഹത

Comments are closed.

error: Content is protected !!