ദുബൈയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മറ്റൊരു മലയാളികൂടി മരിച്ചു; മരിച്ചത് വിസിറ്റ് വിസയിൽ ജോലി തേടിയെത്തിയ യുവാവ്

ദുബായിലെ അൽ കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി. വിസിറ്റ് വിസയിൽ ജോലി തേടിയെത്തിയ തലശ്ശേരി ടെമ്പിൾ ​ഗേറ്റ് നിട്ടൂർ വീട്ടിൽ നിധിൻ ദാസ് മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. 24 വയസായിരുന്നു നിധിൻ ദാസിന്റെ പ്രായം. ചികിത്സയിലിരിക്കെയാണ് മരണം. അതേസമയം പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 8 പേരിൽ രണ്ടു പേരുടെ നില ​ഗുരുതരമായി തുടരുകയാണ്. (ചിത്രത്തിൽ മരിച്ച യാക്കോബ് അബ്ദുല്ല, നിധിൻ ദാസ്)

താമസ സ്ഥലത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് ഇന്നലെ അപകടം ഉണ്ടായത്. സംഭവത്തിൽ  മലപ്പുറം സ്വദേശിയും ബർദുബായിലെ ഫ്രൂട്ട്സ് ഷോപ്പിലെ ജീവനക്കാരനുമായ തിരൂർ പറവണ്ണ സ്വദേശി യാക്കൂബ് അബ്ദുല്ല ഇന്നലെ മരണമടഞ്ഞിരുന്നു. 38 വയസായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റ് ഒൻപത് മലയാളികൾക്ക് പരിക്കേറ്റിരുന്നു. ഇവരിലൊരാളായിരുന്നു ഇന്ന് മരിച്ച നിധിൻ ദാസ്. കണ്ണൂർ തലശ്ശേരി പുന്നോൽ സ്വദേശികളായ 2 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്.

 

മൂന്ന് മുറികളിലായി 17 പേരാണ് ഫ്ളാറ്റിൽ താമസിച്ചിരുന്നത്. കഴിഞ്ഞ രാത്രിയിൽ കറാമ ‘ഡേ ടു ഡേ’ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിൻഹൈദർ ബിൽഡിങിലാണ് അപകടം ഉണ്ടായത്. ഗ്യാസ് ചോർച്ചയുണ്ടായി സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. അപകടത്തിൽ കാണാതായവരെ തിരയുമ്പോഴാണ് യാക്കൂബ് അബ്ദുല്ലയുടെ മൃതദേഹം കണ്ടെത്തിയതെന്ന് സഹപ്രവർത്തകർ പറഞ്ഞു. മൃതദേഹങ്ങൾ റാഷിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

റാശിദ് ആശുപത്രിയിലും, എൻ.എം.സി ആശുപത്രിയിലുമാണ് പരിക്കേറ്റവർ ചികിൽസയിൽ കഴിയുന്നതെന്ന് ദുബൈയിലെ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു. സംഭവത്തെ കുറിച്ച് പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്. പരിക്കേറ്റ ഭൂരിപക്ഷം പേരും മലയാളികളാണെന്നാണ് വിവരം.

പൊട്ടിത്തെറിയുടെ ആഘാതത്തിൽ സമീപത്തെ ഫ്ലാറ്റിലെ രണ്ട് വനിതകൾക്കും പരിക്കേറ്റിട്ടുണ്ട്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!