ഇസ്രയേൽ സംഘര്‍ഷം: കേരളത്തില്‍നിന്നുള്ള 45 അംഗ യാത്ര സംഘം ഫലസ്തീനിൽ കുടുങ്ങി

കോഴിക്കോട്‌: കൊച്ചിയില്‍നിന്നുള്ള 45 അംഗ യാത്ര സംഘം ഫലസ്തീനില്‍ കുടുങ്ങി. ഈജിപ്തിലേക്ക് യാത്രചെയ്യുന്നതിനിടെ യുദ്ധം ആരംഭിച്ചതോടെയാണ് ഇവർ കുടുങ്ങിയത്. ബെത്‌ലഹേമിലെ ഹോട്ടലില്‍ താമസിക്കുന്ന ഇവര്‍ക്ക് അതിര്‍ത്തി കടക്കാനുള്ള അനുമതി ലഭിച്ചുവെന്നാണ് ഏറ്റവും ഒടുവിലത്തെ വിവരം.

പത്തുദിവസത്തെ സന്ദർശനത്തിനായി ഒക്ടോബര്‍ മൂന്നിന് കേരളത്തില്‍നിന്ന് പുറപ്പെട്ടതാണ് സംഘം. ജോര്‍ദാനിലെ അമ്മാനില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം അല്‍ അഖ്‌സ പള്ളി സന്ദര്‍ശിച്ച് ഇവിടെനിന്ന് താബ വഴി ഈജിപ്തിലേക്ക് പോകാൻ എത്തിയതാണ് സംഘം. ഫലസ്തീനില്‍ ബെത്‌ലഹേമിന് തൊട്ടടുത്തുള്ള പാരഡൈസ് ഹോട്ടലിലാണ് നിലവില്‍ ഇവര്‍ താമസിക്കുന്നത്.

നേരത്തെയുള്ള യാത്രാ പദ്ധതിയനുസരിച്ച് താബ വഴി ഈജിപ്തിലേക്ക് ശനിയാഴ്ചയായിരുന്നു പോകേണ്ടിയിരുന്നത്. ബസില്‍ യാത്രയാരംഭിച്ച് ഏഴുപതുകിലോമീറ്ററോളം പിന്നിട്ടശേഷമാണ് ഹമാസ് ഇസ്രയേലിനെ ആക്രമിക്കുന്നത്. ഇതേത്തുടര്‍ന്ന് എല്ലാ വഴികളും അടച്ചപ്പോള്‍ സംഘത്തെ തിരിച്ചയയ്ക്കുകയായിരുന്നു.

കോണ്‍സുലേറ്റിലും അംബാസിഡറേയും മുഖ്യമന്ത്രിയേയും വിവരം അറിയിച്ചിരുന്നു. നിലവില്‍ സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ടുകളൊന്നുമില്ല. കൊച്ചിയില്‍നിന്ന് ജോര്‍ദാന്‍, ഇസ്രയേല്‍, പലസ്തീന്‍, ഈജിപ്ത് സന്ദര്‍ശനത്തിനായി എറണാകുളത്തെ സി.എം. മൗലവിയുടെ നേതൃത്വത്തിലുള്ള സംഘമാണിത്. ടൂര്‍ ഓപ്പറേറ്ററായ നസീറും സംഘത്തിനൊപ്പമുണ്ട്. ഇതുകൂടാതെ മറ്റൊരു 38 അംഗ യാത്ര സംഘവും ബെത്‌ലഹേമില്‍ കുടുങ്ങിക്കിയതായി വിവരമുണ്ട്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!