സൗദിയിൽ പൈലറ്റിനെ കാറിലിട്ട് ചുട്ടുകൊന്ന കേസിൽ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

സൗദി അറേബ്യയെ നടുക്കിയ കൊലപാതകത്തില്‍ കുറ്റവാളിയുടെ വധശിക്ഷ നടപ്പാക്കി. സൗദി യുവാവായ ബന്ദര്‍ അല്‍ ഖര്‍ഹദിയെ കാറിനുള്ളിലിട്ട് തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ബറക്കാത്തിൻ്റെ വധശിക്ഷയാണ് നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

 

കഴിഞ്ഞ വർഷം ഡിസംബറിലാണ് ക്രൂരമായ കൊലപാതകം നടന്നത്. സൗദിയ എയർലൈൻസ് ജീവനക്കാരനായ ബന്ദര്‍ അല്‍ഖര്‍ഹദിയെ സുഹൃത്തായ ബറകാത്ത് തന്ത്രപൂർവം വിളിച്ച് വരുത്തിയ ശേഷം കാറിനകത്തിട്ട് പൂട്ടി. ശഷം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. പുറത്തിറങ്ങി രക്ഷപ്പെടാനാകാതെ ഗുരുതരമായി പൊള്ളലേറ്റാണ് ബന്ദർ മരണപ്പെട്ടത്.

സംഭവത്തിൻ്റെ വീഡിയോ അന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. താൻ എന്ത് തെറ്റ് ചെയ്തിട്ടാണ് ഈ ക്രൂരത ചെയ്യുന്നതെന്ന് ചോദിച്ച് മരണവെപ്രാളത്തിനിടെ ബന്ദർ കരയുന്ന വീഡിയോ കാണുന്നവരുടെ കരളലിയിപ്പിക്കുന്നതായിരുന്നു.

ഇരുപതു വര്‍ഷമായി സൗദിയ എയർലൈൻസിൽ കാബിന്‍ ക്രൂ ആയി ജോലി ചെയ്യുന്ന ബന്ദറിനെ സഹപ്രവര്‍ത്തകന്‍ തന്നെയാണ് ജീവനോടെ കത്തിച്ചു കൊലപ്പെടുത്തിയതെന്ന് പിതാവ് ത്വാഹാ അല്‍ഖര്‍ഹദി പറഞ്ഞു.

ഡിസംബർ 10നാണ് നാൽപ്പത് കാരനും രണ്ട് കുട്ടികളുടെ പിതാവുമായ ബന്ദർ ക്രൂരമായി കൊല്ലപ്പെടുന്നത്. മകൻ്റെ ഘാതകന് മാപ്പ് കൊടുക്കില്ലെന്നും പരമാവധി ശിക്ഷ തന്നെ ലഭിക്കണമെന്നും അന്ന് തന്നെ പിതാവ് ആവശ്യപ്പെട്ടിരുന്നു. ഒരു മാതാപിതാക്കളും മക്കളെ നഷ്ടപ്പെടാൻ ആഗ്രഹിക്കുന്നില്ല. ഇത്തരം കൊടു ക്രൂരത സിനിമകളിൽ മാത്രമേ കണ്ടിട്ടുളളൂവെന്നും, പ്രതിയുടെ ധീരതയിൽ ആശങ്ക തോന്നുന്നവെന്നും അന്ന് തന്നെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

 

 

 

കഴിഞ്ഞ ജനുവരി അവസാനത്തിൽ പ്രതിക്ക് ജിദ്ദ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചതായി കൊല്ലപ്പെട്ട യുവാവിൻ്റെ പിതാവ് ത്വാഹാ അല്‍ ഖര്‍ഹദിക്കൊപ്പം കോടതിക്കു മുന്നില്‍ വെച്ച് ലൈവ് വീഡിയോയില്‍ സൗദി അഭിഭാഷകന്‍ അബ്ദുല്‍ അസീസ് അല്‍ഖുലൈസി പുറത്ത് വിട്ടത്. മകന്റെ ഘാതകന് കോടതി വധശിക്ഷ പ്രഖ്യാപിച്ചതില്‍ ത്വാഹാ അല്‍ഖര്‍ഹദി സന്തോഷവും സംതൃപ്തിയും പ്രകടിപ്പിച്ചിരുന്നു.

എന്നാൽ ജിദ്ദ ക്രിമിനൽ കോടതിയുടെ വിധിക്കെതിരെ പ്രതി നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ജിദ്ദ അപ്പീല്‍ കോടതി വധശിക്ഷ ശരിവെച്ചത്.

 

സൗദിയില്‍ കടുത്ത ജനരോഷത്തിന് ഇടയാക്കിയ സംഭവമായിരുന്നു ഈ കൊലപാതകം. കൂട്ടുകാരനെ കൊലപ്പെടുത്താന്‍ പ്രതിയെ പ്രേരിപ്പിച്ചത് എന്താണെന്ന് വ്യക്തമല്ല. എന്നാല്‍ ഇരുവരും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നെന്ന് പ്രതിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. യുവാവിനെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് അപ്പീലില്‍ പ്രതി വാദിച്ചിരുന്നത്. എന്നാല്‍ ഈ വാദം കോടതി തള്ളി. അതേസമയം  വധശിക്ഷ അപ്പീല്‍ കോടതി ശരിവെച്ചതില്‍ സംതൃപ്‍തിയുണ്ടെന്ന്  ബന്ദര്‍ അല്‍ ഖര്‍ഹദിയുടെ പിതാവ് ത്വാഹ അല്‍ ഖര്‍ഹദി അന്ന് പറഞ്ഞിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!