ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷിച്ചു. അപലപിച്ച് ലോക രാജ്യങ്ങൾ

2017ന് ശേഷം ഉത്തരകൊറിയ വീണ്ടും ഉയർന്ന പ്രഹരശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി . ഞായാറാഴ്ചയായിരുന്നു പരീക്ഷണം. ഉത്തരകൊറിയ പരീക്ഷിച്ച ഇന്റർമീഡിയേറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ 2000 കിലോ മീറ്റർ ഉയരത്തിലും 800 കിലോ മീറ്റർ ദൂരത്തിലും സഞ്ചരിച്ചുവെന്ന് ജപ്പാൻ അറിയിച്ചു. പിന്നീട് കൊറിയയുടെ കിഴക്കൻ ഭാഗത്തെ കടലിൽ പതിക്കുകയായിരുന്നു.

യു.എസിനെ വരെ ലക്ഷ്യവെക്കാൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലാണ് ഉത്തരകൊറിയ പരീക്ഷിച്ചതെന്നാണ് സൂചന. 2022ൽ ഇത് ആറാം തവണയാണ് ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തുന്നത്. 2022 തുടങ്ങിയതിന് ശേഷം അതിവേഗത്തിലാണ് കൊറിയ പുതിയ ആയുധ പരീക്ഷണങ്ങൾ നടത്തുന്നത്.

ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുമായി ബന്ധപ്പെട്ട മൊറട്ടോറിയം ലംഘിക്കാനുള്ള നീക്കങ്ങൾക്കാണ് ഉത്തരകൊറിയ തുടക്കമിട്ടിരിക്കുന്നതെന്ന് ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇൻ പറഞ്ഞു. ആയുധ പരീക്ഷണങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഉത്തരകൊറിയയുടെ പുതിയ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണത്തിന് പിന്നാലെ ദക്ഷിണകൊറിയൻ പ്രസിഡന്റ് അടിയന്തര സുരക്ഷ കൗൺസിൽ യോഗം വിളിച്ചിട്ടുണ്ട്. അമേരിക്കയും ജപ്പാനും ദക്ഷിണ കൊറിയയും നടപടിയെ അപലപിച്ചു.  ബാലിസ്റ്റിക്ക് ആണവായുധ പരീക്ഷണങ്ങളിൽ നിന്ന് ഐക്യരാഷ്ട്രസഭ ഉത്തര കൊറിയയെ വിലക്കുകയും കർശനമായ ഉപരോധങ്ങളേർപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഉത്തരകൊറിയയുടെ പുതിയ പരീക്ഷണം.

Share
error: Content is protected !!