അർദ്ധരാത്രിയിൽ റെയിൽവേ ട്രാക്കിൽ നിന്നും അസാധാരണ ശബ്ദം, ചെന്ന് നോക്കിയപ്പോൾ ട്രാക്കിൽ ഥാർ
ഞെട്ടിക്കുന്ന ഒരു കാഴ്ചയാണ് നാഗാലാൻഡിലെ ഡിമാപൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറത്തുവന്നത്. റെയിൽവേ ട്രാക്കിലേക്ക് ഓടിച്ചു കയറ്റിയത് മഹീന്ദ്ര ഥാർ എസ്‌യുവി. വാഹനം പിന്നീട് പാളത്തിൽ കുടുങ്ങുകയായിരുന്നു. ഡിസംബർ 16-ന് അർദ്ധ രാത്രിയോടെയാണ് സംഭവമുണ്ടായത്. പഴയ ബർമ്മ ക്യാമ്പ് ഫ്ലൈഓവറിന് സമീപമുള്ള ഒന്നാം നമ്പർ റെയിൽവേ ട്രാക്കിലാണ് വാഹനം കുടുങ്ങിയത്. ഥാർ പാളത്തിൽ കുടുങ്ങിക്കിടക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ
വിവരമറിഞ്ഞ് രാത്രി തന്നെ ഡിമാപൂർ പോലീസും റെയിൽവേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പാളത്തിൽ കുടുങ്ങിയ ഥാർ സുരക്ഷിതമായി നീക്കം ചെയ്തതിനാൽ വൻ അപകടം ഒഴിവായി. റെയിൽവേ വസ്തുവകകൾക്കോ യാത്രക്കാർക്കോ യാതൊരുവിധ നാശനഷ്ടങ്ങളും സംഭവിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഡിമാപൂർ സിഗ്നൽ അംഗാമി സ്വദേശിയും 65 -കാരനുമായ തേഫുനീതുവോ എന്നയാൾ പോലീസ് പിടിയിലായി.


