‘തലയില്ലാതെ ആര് ജീവിക്കും?’; 18 മാസം തലയില്ലാതെ ജീവിച്ച ‘അദ്ഭുത കോഴി’
തലയില്ലാതെ 18 മാസം ജീവിച്ച ഒരു കോഴിയുണ്ട് അമേരിക്കയിൽ. മൈക്ക് എന്നാണ് ലോകത്തെ അതിശയിപ്പിച്ച ഈ കോഴിയുടെ പേര്.
1945 സെപ്റ്റംബർ പത്തിനാണ് മൈക്കിന്റെ ജീവിതം മാറ്റിമറിച്ച സംഭവമുണ്ടാകുന്നതും മൈക്ക് അദ്ഭുത കോഴിയായി മാറുന്നതും. കൊളറാഡോയിലെ ഫ്രൂട്ടയിലെ കർഷകനായ ലോയ്ഡ് ഓൾസൻ അത്താഴത്തിനായി ഫാമിൽ വളർത്തിയിരുന്ന കോഴികളിൽ ഒന്നിനെ കൊല്ലാൻ തീരുമാനിച്ചു. അങ്ങനെ തിരഞ്ഞെടുത്ത കോഴിയായിരുന്നു മൈക്ക്. അഞ്ചര മാസം പ്രായമുള്ള മൈക്കിന്റെ തല ലോയ്ഡ് ഓൾസൻ കോടാലികൊണ്ട് വെട്ടിയെടുത്തു. പക്ഷേ, തല നഷ്ടമായിട്ടും മൈക്ക് ചത്തില്ല.
പിന്നീടുള്ള ദിവസങ്ങളിലും കോഴി ജീവനോടെ ഫാമിൽ ഓടിനടക്കുന്നത് കണ്ടതോടെ തന്റെ മുന്നിലുള്ള മൈക്ക് ലോകത്തെ അദ്ഭുത കോഴിയാണെന്ന് ലോയ്ഡിന് മനസ്സിലായി. യുഎസിലെ പ്രധാന നഗരങ്ങളിൽ തലയില്ലാത്ത മൈക്കുമായി ലോയ്ഡ് ചുറ്റിസഞ്ചരിച്ചു. ഫീസ് നൽകുന്നവർക്ക് മൈക്കിനെ കാണാം. 25 സെന്റ് ആയിരുന്നു അന്ന് മൈക്കിനെ കാണാനുള്ള ഫീസ്. ടൈം മാസികയുടെ കവർചിത്രമായി മാറിയതോടെ മൈക്ക് പ്രശസ്തിയുടെ കൊടിമുടി കയറി.
ഒരു ചെവിയും തലച്ചോറിന്റെ ഒരു ഭാഗവും കഴുത്തിനു താഴെ കേടുകൂടാതെ അവശേഷിച്ചതാണ് തലയില്ലാതെ ജീവിക്കാൻ മൈക്കിനെ സഹായിച്ചത്. കഴുത്തിലെ അന്നനാളിയുടെ തുറസ്സുവഴിയാണു മൈക്കിന് ആഹാരം നൽകിയിരുന്നത്. ഒന്നരവർഷത്തോളം തലയില്ലാതെ ജീവിച്ച മൈക്ക് ചത്തുപോയത് ഈ അന്നനാളത്തിൽ ഭക്ഷണം കുടുങ്ങിയാണ്.


