റോഡ് ട്രിപ്പിന് പോയ മകൾ തിരിച്ചെത്തിയില്ല: ഒൻപതു വയസ്സുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തി അമ്മ
കലിഫോർണിയ: ഒൻപത് വയസ്സുകാരിയായ മെലോഡി ബസാർഡിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അമ്മ ആഷ്ലി ബസാർഡിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ മാസം മുതൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം യൂട്ടായിലെ വിജനമായ പ്രദേശത്ത് തലയ്ക്ക് വെടിയേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.
40 കാരിയായ ആഷ്ലി ബസാർഡിനെ ചൊവ്വാഴ്ച രാവിലെ പൊലീസ് ഒരു സ്ക്വാഡ് കാറിലേക്ക് കൊണ്ടുപോകുന്നത് കണ്ടതായി കെഎസ്ബിവൈ റിപ്പോർട്ട് ചെയ്തു. രാവിലെ 8 മണിക്ക് തൊട്ടുമുമ്പാണ് അറസ്റ്റ് നടന്നതെന്ന് സാന്താ ബാർബറ കൗണ്ടി ഷെരീഫ് ബിൽ ബ്രൗൺ പറഞ്ഞു.
ഒക്ടോബർ 7ന് കലിഫോർണിയയിൽ നിന്ന് ഒരു റോഡ് ട്രിപ്പിന് പോയ ആഷ്ലിയും മകളും ഒക്ടോബർ 9-ന് കൊളറാഡോ-യൂട്ടാ അതിർത്തിയിലാണ് അവസാനമായി ഒരുമിച്ച് കാണപ്പെട്ടത്. ഒക്ടോബർ 10ന് ആഷ്ലി തനിച്ച് വീട്ടിൽ തിരിച്ചെത്തിയെങ്കിലും മകളെക്കുറിച്ച് വിവരമൊന്നുമുണ്ടായിരുന്നില്ല.
പിടിക്കപ്പെടാതിരിക്കാൻ വിഗ്ഗുകൾ ധരിച്ചും കാറിന്റെ നമ്പർ പ്ലേറ്റുകൾ മാറ്റിയും ആഷ്ലി യാത്ര ചെയ്തതായി പൊലീസ് കണ്ടെത്തി. ഈ കൊലപാതകം അതീവ ക്രൂരവും ആസൂത്രിതവുമാണെന്ന് സാന്താ ബാർബറ കൗണ്ടി ഷെരീഫ് ബിൽ ബ്രൗൺ പറഞ്ഞു.
ഡിസംബർ 6ന് യൂട്ടായിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ഡിഎൻഎ പരിശോധനയിലൂടെയാണ് മെലോഡിയുടേതാണെന്ന് സ്ഥിരീകരിച്ചത്. ആഷ്ലിയുടെ വീട്ടിൽ നിന്നും കാറിൽ നിന്നും കണ്ടെത്തിയ വെടിയുണ്ടകൾ കൊലപാതകസ്ഥലത്ത് നിന്ന് ലഭിച്ച തെളിവുകളുമായി പൊരുത്തപ്പെടുന്നു.
സ്കൂളിൽ മെലോഡി തുടർച്ചയായി ഹാജരാകാത്തതിനെത്തുടർന്ന് അധികൃതർ നടത്തിയ അന്വേഷണമാണ് ഈ കൊടുംക്രൂരത പുറത്തുകൊണ്ടുവന്നത്. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രതിയായ ആഷ്ലി പൊലീസിനോട് ഇതുവരെ സഹകരിച്ചിട്ടില്ലെന്നും അവർ തനിച്ചാണ് ഈ കുറ്റം ചെയ്തതെന്നുമാണ് പ്രാഥമിക നിഗമനം.


